ഇർബിൽ: ഇറാനിയൻ അതിർത്തിയിൽ നിന്ന് ഏകദേശം 60 മുതൽ 90 മൈൽ വരെ പടിഞ്ഞാറുള്ള ഇർബിൽ പ്രദേശത്ത് നേരത്തെയുണ്ടായ അക്രമത്തിൽ കുടിയിറക്കപ്പെട്ട യുവ കുടുംബങ്ങളെയും അതിരൂപതയിലെ തൊഴിലാളികളെയും പാർപ്പിച്ചിരുന്ന കെട്ടിടത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായി. ഇന്നലെ രാത്രിയിൽ ആണ് ആക്രമണം നടന്നത്, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇറാഖിലെ ഇർബിലിന്റെ പ്രാന്തപ്രദേശമായ അങ്കാവയിൽ കത്തോലിക്ക സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് അശരണർക്കു വേണ്ടി നിർമ്മിച്ച അപ്പാർട്ട്മെന്റ് സമുച്ചയം ആണ് ഡ്രോൺ ആക്രമണത്തിൽ തകർന്നത്. ഇർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ ദിവസങ്ങൾക്ക് മുമ്പ് തന്നെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. വൈകുന്നേരം വ്യത്യസ്ത സന്ദർഭങ്ങളിലായി മിസൈലും ഡ്രോണും ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നത്.
EWTN ന്യൂസിന്റെ അറബി ഭാഷാ സഹോദര സേവനമായ ACI MENA, ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു, വൈകുന്നേരം മുഴുവൻ “ഒരു മിസൈലും ഒരു ഡ്രോണും രണ്ട് വ്യത്യസ്ത സന്ദർഭങ്ങളിൽ വീണു” എന്ന് പറഞ്ഞു. “ഭാഗ്യവശാൽ, എർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ളതിനാൽ കെട്ടിടം ദിവസങ്ങൾക്ക് മുമ്പ് തന്നെ ഒഴിപ്പിച്ചിരുന്നു,” അതിരൂപത ഒരു പ്രസ്താവനയിൽ പറഞ്ഞു.
ആക്രമണത്തിൽ മേരി ഇമ്മാക്കുലേറ്റ് ഡോട്ടേഴ്സ് സന്യാസ സമൂഹത്തിന്റെ കോൺവെന്റിനും കേടുപാടുകൾ സംഭവിച്ചു. ലോകമെമ്പാടുമുള്ള സഹോദരീസഹോദരന്മാരുടെ ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം കഴിയുന്നതെന്നും ദുരിതമനുഭവിക്കുന്ന ആളുകൾക്ക് സമാധാനത്തിന്റെയും അന്തസ്സിന്റെയും ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള അവസരം ഉണ്ടാകേണ്ടതുണ്ടെന്നും ഇർബിലിലെ ആർച്ച് ബിഷപ്പ് ബാഷർ വാർദ പറഞ്ഞു. അതേസമയം കേടുപാടുകൾ സംഭവിച്ച പാർപ്പിട സമുച്ചയം പുനർനിർമ്മിക്കുമെന്ന് നൈറ്റ്സ് ഓഫ് കൊളംബസ് വ്യക്തമാക്കി.

