ബ്രസാവില്ല: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡിആർസി) നോർത്ത് കിവുവിൽ അഞ്ച് ക്രൈസ്തവരെ കഴുത്തറത്ത് കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്സ്. ജനുവരി 24 ന് മുസെൻഗെ ഗ്രാമത്തിൽ നടത്തിയ ക്രൂരമായ ക്രൈസ്തവ കൂട്ടക്കൊലയ്ക്ക് പിന്നാലേ തീവ്രവാദികൾ ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയായിരിന്നു. “ദൈവത്തിന് സ്തുതി” എന്ന വാക്കുകളോടെയായിരിന്നു പ്രഖ്യാപനം. ഇസ്ലാമിക് സ്റ്റേറ്റ് സെൻട്രൽ ആഫ്രിക്ക പ്രവിശ്യയിൽ (ഐഎസ്സിഎപി) നിന്നുള്ള തീവ്രവാദികളാണ് കൂട്ടക്കൊലയ്ക്കു നേതൃത്വം നൽകിയത്.
തീവ്രവാദി ആക്രമണത്തിൽ ഒരു ആരോഗ്യ കേന്ദ്രം, 63 വീടുകൾ ഉൾപ്പെടെ ഒരു ഗ്രാമം മുഴുവൻ നാമാവശേഷമായതായി മാധ്യമറിപ്പോർട്ടുണ്ട്. ക്രൂരമായ നരഹത്യയ്ക്കു പിന്നാലെ നിരവധി ഗ്രാമവാസികൾ പ്രദേശം വിട്ടുപോയി. വടക്കുകിഴക്കൻ കോംഗോയിൽ ക്രൈസ്തവരുടെ എണ്ണം വർദ്ധിച്ച് വരുന്നതും ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയായി വളരുന്നതിലും ഇസ്ലാമിക് സ്റ്റേറ്റ് സെൻട്രൽ ആഫ്രിക്കൻ വിഭാഗവും എം23 എന്ന വിഘടിത ഗ്രൂപ്പും അസ്വസ്ഥരാണെന്നും ഇതേ തുടർന്നാണ് മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി 16 ന്, ലുബെറോ ജില്ലയിലെ ബുക്കിയ ഗ്രാമത്തിൽ അഞ്ച് അവിശ്വാസികളെ തലയറുത്ത് കൊലപ്പെടുത്തിയതായും മൂന്ന് ദിവസത്തിന് ശേഷം ലുബെറോയിലെ മാഫ്വിയിൽ ഏഴ് ക്രിസ്ത്യാനികളെ കൂടി കൊലപ്പെടുത്തിയതായും റിപ്പോർട്ടുണ്ടായിരിന്നു. 2024 ഡിസംബർ മുതൽ വടക്കുകിഴക്കൻ ഡിആർസിയിൽ 800-ലധികം ക്രൈസ്തവരെ കൊലപ്പെടുത്തിയതായി ഐഎസ്സിഎപി നേരത്തെ വെളിപ്പെടുത്തിയിരിന്നു.

