വാഷിംഗ്ടൺ ഡി.സി: വാഷിംഗ്ടൺ ഡി.സിയിൽ നടക്കുന്ന മാർച്ച് ഫോർ ലൈഫ് റാലിയ്ക്കു ഒരുക്കമായി അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ ഭ്രൂണഹത്യയ്ക്കെതിരെ ജാഗരണ പ്രാർത്ഥനയുമായി അയ്യായിരത്തോളം വിശ്വാസികൾ. ഇന്നലെ രാത്രി നടന്ന ദിവ്യബലിയിലും ജാഗരണ പ്രാർത്ഥനയിലും പങ്കെടുക്കുവാനാണ് സ്ത്രീകളും യുവജനങ്ങളും ഉൾപ്പെടെ ആയിരങ്ങൾ എത്തിയത്.
ദയാവധം, തോക്ക് അക്രമം, വധശിക്ഷ, ദരിദ്രരുടെയും കുടിയേറ്റക്കാരുടെയും കഷ്ടപ്പാടുകൾ, വംശീയത, ആരോഗ്യ സംരക്ഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ലഭ്യതക്കുറവ് തുടങ്ങി സമൂഹത്തിൽ മനുഷ്യ ജീവന്റെ അന്തസ്സിന് നിരവധി ഭീഷണികൾ നിലനിൽക്കുന്നുണ്ടെന്ന് ലിങ്കൺ രൂപത ബിഷപ്പ് ജെയിംസ് ഡി. കോൺലിചൂണ്ടിക്കാട്ടി. ഗർഭഛിദ്രം നിയമവിരുദ്ധമാക്കുക മാത്രമല്ല, ഗർഭഛിദ്രം എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാര്യമാക്കി മാറ്റുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു ബിഷപ്പ് ജെയിംസ് ഡി. കോൺലി പ്രസംഗത്തിനിടെ പറഞ്ഞു.
ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികളാണ് ജാഗരണ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ എത്തിയവരിൽ ഏറെയും. വിശുദ്ധ കുർബാനയ്ക്ക് ശേഷം, ആരാധനയിലും ജപമാലയുടെ പ്രകാശ രഹസ്യങ്ങൾ ധ്യാനിച്ചുള്ള പ്രാർത്ഥനയിലും വിശ്വാസികൾ ഭാഗഭാക്കായി. തുടർച്ചയായ 47-ാമത്തെ ദേശീയ ജാഗരണ പ്രാർത്ഥനയ്ക്കാണ് രാജ്യ തലസ്ഥാനത്തെ പ്രമുഖ ദേവാലയം വേദിയായത്. ഭ്രൂണഹത്യ വിധേയമാക്കിയ സുപ്രീം കോടതി വിധി റോ വി. വേഡ് വന്നു ആറ് വർഷങ്ങൾക്ക് ശേഷമാണ്, 1979-ൽ ബസിലിക്ക ജാഗരണ പ്രാർത്ഥനയ്ക്കു ആതിഥേയത്വം വഹിക്കാൻ തുടങ്ങിയത്.


