ന്യൂഡൽഹി: ഡൽഹിയിൽ ക്രൈസ്തവ മാനേജ്മെൻറിനു കീഴിലുള്ള സ്കൂളിനെതിരേ അന്പതോളം തീവ്ര ഹിന്ദുത്വവാദികൾ സ്കൂളിൻറെ ഗേറ്റിനു മുന്നിൽ സംഘടിച്ചെത്തി പ്രതിഷേധം സംഘടിപ്പിച്ചു. സ്കൂളിൽ നിർബന്ധിതമായി മതം മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
ഡൽഹി ബുരാരിയിലുള്ള മൗണ്ട് ഒളിവറ്റ് സീനിയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.പ്രതിഷേധക്കാരെ സ്കൂളിനകത്തേക്ക് കടത്തിവിടാതിരിക്കാൻ പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ചാണു തടഞ്ഞത്. 1993ൽ സ്ഥാപിതമായ സ്കൂളിൽ ഇതുവരെയും മതപരിവർത്തനം നടന്നിട്ടില്ലെന്നും ഇനിയുമുണ്ടാകില്ലെന്നുമാണ് സ്കൂൾ മാനേജ്മെൻറുമായി ബന്ധപ്പെട്ട സാമൂഹികപ്രവർത്തക മീനാക്ഷി സിംഗ് പ്രതികരിച്ചത്.
പ്രതിഷേധിച്ചവർ ബജ്രംഗ്ദൾ പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരുമാണെന്ന് കരുതുന്നതായും സംഭവമുണ്ടാകുന്നതിന് രണ്ടു ദിവസം മുന്പ് ശനിയാഴ്ചയും ഇത്തരത്തിൽ സ്കൂളിനുനേരേ പ്രതിഷേധമുണ്ടായിരുന്നുവെന്നും മീനാക്ഷി വ്യക്തമാക്കി.

