റായ്പുർ: ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലെ പ്രമുഖ മാളിൽ ക്രിസ്തുമസിനോടനുബന്ധിച്ച് ഒരുക്കിയ അലങ്കാരങ്ങൾ നശിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായവർക്ക് ജാമ്യം. ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതികൾക്ക് തീവ്രഹിന്ദുത്വവാദികൾ സ്വീകരണം നല്കി. ക്രിസ്മസ് ദിനത്തിൽ ബന്ദ് പ്രഖ്യാപിച്ചതിന്റെ ഭാഗമായാണു നഗരത്തിലെ മാഗ്നെറ്റോ മാളിലെ നക്ഷത്രങ്ങളും അലങ്കാരങ്ങളും സർവ ഹിന്ദു സമാജ് എന്ന ഹിന്ദുസംഘടനയുടെയും ബജ്രംഗദളിൻ്റെയും പ്രവർത്തകർ നശിപ്പിച്ചത്.
ക്രിസ്മസ് തലേന്ന് അന്പതോളം പേരാണ് മുഖംമൂടി ധരിച്ച് വടികളുമായി എത്തി അതിക്രമം നടത്തിയത്. മാൾ ജീവനക്കാരുടെ പരാതിപ്രകാരം പോലീസ് കേസെടുത്തെങ്കിലും ആറുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. റിമാൻഡിലായിരുന്ന ഇവർ കഴിഞ്ഞദിവസം ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോഴാണ് നൂറുകണക്കിന് പ്രവർത്തകർ പൂമാലയിട്ടു സ്വീകരിച്ചതും നഗരത്തിലൂടെ ഘോഷയാത്രയായി എതിരേറ്റതും. ബിജെപി സർക്കാർ അക്രമികളെ പോത്സാഹിപ്പിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ആഘോഷത്തെ ന്യായീകരിച്ച് ബജ്രംഗദൾ നേതാവ് രവി വധ്വാനി രംഗത്തി. സംഘടനയിലെ പുരുഷന്മാരുടെ മനോവീര്യം വർധിപ്പിക്കുന്നതിനാണ് സ്വീകരണം നൽകിയതെന്നും വധ്വാനി കൂട്ടിച്ചേർത്തു.

