കൊച്ചി: മതേതര ഭാരതത്തിൽ ക്രൈസ്തവ മതം പാടില്ല എന്ന അങ്ങേയറ്റം അപകടകരമായ ആശയങ്ങൾ പ്രചരിപ്പിക്കുകയും, അതിന്റെ പേരിൽ ക്രിസ്തുമസ് കാലയളവിൽ രാജ്യത്തുടനീളം അതിക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്ന വർഗ്ഗീയ ശക്തികളുടെ നീക്കങ്ങളിൽ കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് ലാറ്റിൻ സംസ്ഥാന സമിതി ശക്തമായി പ്രതിഷേധിക്കുന്നു.
ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളെ കടപുഴക്കുന്ന ഇത്തരം വിദ്വേഷ പ്രചരണങ്ങൾ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം എതിർക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
ഭാരതം ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ മാത്രം കുത്തകയല്ല, മറിച്ച് വൈവിധ്യങ്ങളെ നെഞ്ചേറ്റുന്ന ഒരു മതേതര രാജ്യമാണ്. എന്നാൽ, “മതേതര ഭാരതത്തിൽ ക്രൈസ്തവ മതം പാടില്ല” എന്ന രീതിയിലുള്ള വിദ്വേഷ പ്രസ്താവനകൾ പരസ്യമായി മുഴക്കി ക്രൈസ്തവ വിശ്വാസികളെയും സ്ഥാപനങ്ങളെയും ലക്ഷ്യം വെക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാണ്.
മധ്യപ്രദേശിൽ കാഴ്ചശക്തിയില്ലാത്ത യുവതിയെ മർദ്ദിച്ചതും, ഛത്തീസ്ഗഡിലും ഉത്തരാഖണ്ഡിലും ആഘോഷങ്ങൾ തടസ്സപ്പെടുത്തിയതും, കേരളത്തിൽ പോലും കരോൾ സംഘങ്ങളെ ആക്രമിച്ചതും ഈ ഫാസിസ്റ്റ് ചിന്താഗതിയുടെ ഭീകരമായ ഫലങ്ങളാണ്.
മതപരിവർത്തനം എന്ന വ്യാജ ആരോപണം ഉന്നയിച്ച് സമാധാനപരമായി ജീവിക്കുന്ന ഒരു ജനതയെ ഭയത്തിന്റെ നിഴലിൽ നിർത്താനാണ് വർഗ്ഗീയ സംഘടനകൾ ശ്രമിക്കുന്നത്. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ആരാധനാ സ്വാതന്ത്ര്യത്തിന് മേലുള്ള ഈ കടന്നുകയറ്റം ഒരു മതേതര രാജ്യത്തിന് ഒട്ടും ചേർന്നതല്ലെന്ന് കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി ചൂണ്ടിക്കാട്ടി.
ക്രൈസ്തവ മതത്തിനെതിരെയും വിശ്വാസികൾക്കെതിരെയും പരസ്യമായ ഭീഷണി മുഴക്കുന്നവർക്കെതിരെയും വിദ്വേഷം പടർത്തുന്നവർക്കെതിരെയും കർശനമായ നിയമനടപടി സ്വീകരിക്കുകയും ഭാരതത്തിന്റെ മതേതര മണ്ണിൽ ഓരോ പൗരനും തന്റെ വിശ്വാസം മുറുകെ പിടിക്കാനുള്ള അവകാശം സംരക്ഷിക്കാൻ ഭരണകൂടങ്ങൾ തയ്യാറായി കൊണ്ട് ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കാനും ഭയരഹിതമായ അന്തരീക്ഷം ഉറപ്പാക്കാനും സർക്കാരുകളും സുരക്ഷാ ഏജൻസികളും തയ്യാറാകണമെന്ന് കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതി ആവശ്യപ്പെടുന്നു.
ഭാരതത്തിന്റെ മതേതര സംസ്കാരത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ ജനാധിപത്യപരമായി നേരിടുമെന്നും, ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രബുദ്ധരായ പൊതുസമൂഹം മുന്നിട്ടിറങ്ങണമെന്നും കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി അറിയിച്ചു.

