മാഡ്രിഡ്: തന്റെ ജോലി ഉപേക്ഷിച്ച് കർത്താവിന്റെ മണവാട്ടിയായ മുൻ സ്പാനിഷ് ഡോക്ടറുടെ ജീവിതകഥ വാർത്തകളിൽ ഇടം നേടുന്നു. ആത്മാക്കളുടെ സൗഖ്യത്തിനായി സമർപ്പിത ജീവിതത്തിന് ‘യെസ്’ പറഞ്ഞ കർമ്മലീത്താ സന്യാസിനി അകീകോ ടമൂരയുടെ ജീവിതകഥയാണ് ശ്രദ്ധയാകർഷിക്കുന്നത്. തന്റെ തൊഴിൽ ജീവിതത്തിൽ ഏറെ സന്തോഷവതിയായിരുന്നെങ്കിലും അതുപേക്ഷിച്ചുകൊണ്ട് ദൈവവിളി സ്വീകരിക്കുവാൻ അകീകോ തീരുമാനിക്കുകയായിരുന്നു.
മാഡ്രിഡിൽ ജനിച്ച അകീകോ തന്റെ അഞ്ചാമത്തെ വയസ്സിൽ മാമോദീസ സ്വീകരിച്ചു. അമ്മൂമ്മ തന്റെ പിതാവിനോടു പറഞ്ഞ മരിക്കുന്നതിന് മുൻപുള്ള ആഗ്രഹം പാലിക്കുവാൻ അകീകോ നവാര സർവ്വകലാശാലയിൽ മെഡിസിനു ചേർന്നു. എം.ഐ.ആർ പരീക്ഷക്കായി തയ്യാറെടുക്കവേ തീക്ഷ്ണതയുള്ള പ്രാർത്ഥനാകൂട്ടായ്മയിലെ അംഗങ്ങളോടൊപ്പം ഒരു വീട്ടിൽ ഒരുമിച്ച് താമസിച്ചതാണ് ആത്മീയ ജീവിതവുമായുള്ള അവളുടെ ആദ്യ ആഗ്രഹത്തിന് തുടക്കമായത്. അപ്പോഴൊന്നും താനൊരു കന്യാസ്ത്രീയാകുമെന്ന് ചിന്തിക്കുക പോലും ചെയ്തിരുന്നില്ലായെന്ന് അകീകോ പറയുന്നു.

പഠനം വിജയകരമായി പൂർത്തിയാക്കി തൊറാസിക് സർജനായി മാഡ്രിഡിൽ സേവനം തുടങ്ങിയ അകീകോ തന്റെ ജീവിതം ദൈവത്തിന്റെ ഹിതപ്രകാരം മുന്നോട്ടു പോകണമെന്ന് അതിയായി ആഗ്രഹിച്ചിരിന്നു. ഇതേ തുടർന്നു ദൈവം എന്താണ് തന്നിൽ നിന്നും ആഗ്രഹിക്കുന്നത് എന്ന് വെളിപ്പെടുത്തി ലഭിക്കുവാൻ പ്രാർത്ഥന തുടങ്ങുകയായിരുന്നു. ഇതിനിടെ താൻ മരണത്തിൽ നിന്നും രക്ഷപ്പെടുത്തിയ രോഗികളെ കുറിച്ചുള്ള ചിന്തയാൽ മെഡിക്കൽ രംഗം തന്നെയാണ് തന്റെ നിയോഗമെന്നും അവൾ കരുതി. ഒരു പെസഹ വ്യാഴാഴ്ച ജപമാലയും ചൊല്ലി വണ്ടി ഓടിച്ചു കൊണ്ടിരിക്കെ ”നീ എന്നിൽ നിന്നും എന്താണ് ആഗ്രഹിക്കുന്നത്?” എന്നു ദൈവത്തോട് ചോദിക്കുകയായിരിന്നുവെന്ന് അകീകോ പറയുന്നു.
പെട്ടെന്ന് ആ നിമിഷമാണ് കർമ്മലീത്താ സമൂഹത്തെകുറിച്ചുള്ള ചിന്ത അവളിൽ വരുന്നത്. ഒരു ചെറുപക്ഷിയേപ്പോലെ ദൈവത്തിനായി സ്തുതിഗീതങ്ങൾ പാടുവാൻ കഴിയുമെന്നും, ദൈവം സദാ തന്റെ കൂടെ ഉണ്ടായിരിക്കുമെന്നുമുള്ള ചിന്ത അവളുടെ ഉള്ളിൽ സമാധാനം സംജാതമാക്കി. എന്തെന്നില്ലാത്ത സന്തോഷവും ആത്മസംപ്തൃതിയും അവൾ അനുഭവിച്ചറിഞ്ഞു. വൈകിയില്ല. 2012 ഏപ്രിൽ മാസത്തിലാണ് തന്റെ തീരുമാനത്തേക്കുറിച്ച് അകീകോ തന്റെ കുടുംബത്തോട് പറയുന്നത്. അതേ വർഷം ഓഗസ്റ്റിൽ അവൾ ഗുയിപുസ്കോവയിലെ സാറുറ്റ്സിലെ ഗുഡ് ഷെപ്പേർഡ് മഠത്തിൽ ചേർന്നു.
വർഷം 10 പിന്നിട്ടെങ്കിലും ഏറെ ശ്രദ്ധ നേടി പ്രശസ്തമായ ഡോക്ടർ പദവി ഈശോയ്ക്ക് മുന്നിൽ ഉപേക്ഷിച്ച് സമർപ്പിത ജീവിതത്തിന്റെ സൗരഭ്യം അനേകർക്ക് പകരുകയാണ് ഈ യുവസന്യാസിനി. നമ്മുടെ ജീവിതത്തിൽ പ്രവേശിക്കുവാൻ ദൈവത്തെ അനുവദിച്ചാൽ, ജീവിതത്തിൽ അത്ഭുതങ്ങൾ ഉണ്ടാകുമെന്ൻ സിസ്റ്റർ അകീകോ അടിവരയിടുന്നു. എല്ലാ പ്രഭാതത്തിലും താൻ ഒരു കർമ്മലീത്താ സന്യാസിനിയാണെന്നും സന്തോഷവതിയും സ്വതന്ത്രയുമാണെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു. മുന്നോട്ടുള്ള തന്റെ ജീവിതം മുഴുവൻ അനേകർക്ക് മുന്നിൽ ഈശോയേ പകർന്നു കൊടുക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് സിസ്റ്റർ അകീകോ ടമൂര.

