മുംബൈ • ബാങ്ക് അക്കൗണ്ട്, ലോക്കർ ഉടമകൾ മരിച്ചാൽ 15 ദി വസത്തിനുള്ളിൽ അവകാശികൾക്ക് അക്കൗണ്ടിലെ പണവും ലോക്കറിലെ വസ്തുക്കളും ലഭിക്കുന്നതിന് ഏകീകൃത നടപടിക്രമം ഒരുക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. വീഴ്ച വരുത്തിയാൽ അവകാശികൾക്ക് നഷ്ടപരിഹാരം കൂടി നൽകേണ്ടിവരും. ഇതിനുള്ള കരട് സർക്കുലർ പ്രസിദ്ധീകരിച്ച റിസർവ് ബാങ്ക് 27 വരെ അഭിപ്രായങ്ങൾ അറിയിക്കാൻ സമയം നൽകിയിട്ടുണ്ട്.
2026 ജനുവരി ഒന്നോടെ നടപ്പാക്കാനാണ് നീക്കം. അക്കൗണ്ട് ഉടമകൾ മരിച്ച് ഏറെനാളായിട്ടും നടപടിക്രമത്തിലെ അവ്യക്തമൂലം അവകാശികൾക്ക് ക്ലെയിം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാണിത്. അക്കൗണ്ടിലെ പണം ലഭിക്കാനും ലോക്കറിലെ വസ്തുക്കൾ ലഭിക്കാനുമായി അവകാശികൾ നൽകേണ്ട രേഖകൾ, അപേക്ഷാ ഫോം എന്നിവ ഏകീകൃതമാക്കും. അവകാശിയെ നിർദേശിച്ചിട്ടുണ്ടെങ്കിൽ ക്ലെയിം ഫോം, അക്കൗണ്ട് ഉടമയുടെ മരണ സർട്ടിഫിക്കറ്റ്, നോമിനി/അവകാശിയുടെ തിരച്ചറിയൽ രേഖ, മേൽവിലാസ രേഖ എന്നിവ നൽകിയാൽ 15 ദിവസത്തിനുള്ളിൽ തീർപ്പാക്കണം.
നോമിനിയെ നിർദേശിച്ചിട്ടില്ലെങ്കിൽ അവകാശിയെന്നു തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കണം. ഹാജരാക്കേണ്ട രേഖകൾ സംബന്ധിച്ച് കരട് സർക്കുലറിൽ പറയുന്നുണ്ട്. ക്ലെയിം അപേക്ഷ ലഭിച്ച് രേഖകളിലെ അവ്യക്തതമൂലം തീർപ്പാക്കൽ വൈകുകയാണങ്കിൽ ബാങ്കുകൾ അക്കാര്യം രേഖാമൂലം അറിയിച്ച് കഴിവതും വേഗം പുതിയ രേഖകൾ വാങ്ങി പ്രശ്നം പരിഹരിക്കണം. ക്ലെയിം തീർപ്പാക്കൽ നടപടി ക്രമം ബാങ്കുകൾ അവയുടെ വെബ്സൈറ്റിൽ വിശദമായി നൽകണം. 15 ദിവസത്തിനു ള്ളിൽ ക്ലെയിം തീർപ്പാക്കിയില്ലെങ്കിൽ ബാങ്കിൽ നിലവിലുള്ള പലിശനിരക്കിനു പുറമേ പ്രതിവർഷം 4% അധികപലിശ കൂടി നൽകേണ്ടിവരും. ലോക്കറുകളുടെ കാര്യത്തിൽ വൈകുന്ന ഓരോ ദിനത്തിനും 5000 രൂപ വീതം നഷ്ടപരിഹാരം നൽകേണ്ടിവരും.