ബ്യൂണസ് ഐറിസ്: അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദം കത്തി നിൽക്കേ, കരാർ ലംഘിച്ചത് കേരള സർക്കാരെന്ന് വ്യക്തമാക്കി അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ). കരാർ വ്യവസ്ഥകൾ കേരള സർക്കാർ പൂർത്തീകരിച്ചില്ലെന്നും കരാർ ലംഘിച്ചത് അവരാണെന്നും അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിങ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ പറഞ്ഞു.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 130 കോടി രൂപ എഎഫ്എ കേരളത്തിലെ സ്പോൺസറിൽ നിന്ന് വാങ്ങിയെന്നും എന്നിട്ടും കേരളം സന്ദർശിക്കുന്നതിൽ നിന്ന് പിന്മാറി അർജന്റീന ടീം കരാർ ലംഘനം നടത്തിയല്ലോ എന്നുമുള്ള ചോദ്യത്തിന് അങ്ങനെയല്ല, അതൊരിക്കലും ശരിയല്ലെന്നാണ് ലിയാൻഡ്രോ പീറ്റേഴ്സൺ പ്രതികരിച്ചത്. കരാർ ലംഘിച്ചത് കേരള സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ പീറ്റേഴ്സൺ തയ്യാറായില്ല.
നേരത്തെ, കരാർ ലംഘിച്ചത് എഎഫ്എ ആണെന്നും ടീമിനെ കേരളത്തിലെത്തിക്കാനായി എഎഫ്എ ആവശ്യപ്പെട്ട 130 കോടി രൂപ ജൂൺ ആറിന് തന്നെ കൈമാറിയെന്നും കേരളത്തിലെ സ്പോൺസർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. കേരളത്തിൽ വന്നില്ലെങ്കിൽ ഇന്ത്യയിൽ ഒരിടത്തും വരില്ലെന്നടക്കമുള്ള വെല്ലുവിളിയും സ്പോൺസർ നടത്തിയിരുന്നു. എന്നാൽ കായിക മന്ത്രി വി. അബ്ദുൾ റഹ്മാൻ ഇക്കാര്യത്തിൽ മൗനം തുടരുകയായിരുന്നു.