ബുര്‍ഹാന്‍പൂര്‍: കേരളത്തിലെ ക്രിസ്ത്യാനികളെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്ന ബി ജെ പി യുടെ തനിനിറം കാണാൻ മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന മതപീഡന കഥകൾ അറിയണം. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ നേപ്പാനഗര്‍ ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പാവപ്പെട്ട നാല് ദലിത് ക്രിസ്ത്യാനികളെ നഗ്നരാക്കി ഗ്രാമത്തിലെ ഹിന്ദു ദേവാലയത്തിന് മുന്നില്‍ നിര്‍ത്തി.
150ലധികം വരുന്ന തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരാണ് ഈ ഹീനകൃത്യം നടത്തിയതെന്നാണ് യുണൈറ്റഡ് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്.ഈ മാസം 22ന് ഞായറാഴ്ച നേപ്പാ നഗറിലെ പാസ്റ്ററായ ഗൊഖാരിയ സോളങ്കിയുടെ (Gokhariya Solanky) വീട്ടില്‍ രാത്രി നടന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍ ഈ നാല് ദലിത് യുവാക്കള്‍ പങ്കെടുത്തിരുന്നു. ഇതിന്റെ പേരിലാണ് ഈ നഗ്നരായി നടത്തിച്ചുള്ള ശിക്ഷ നടപ്പാക്കിയത്.
തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ഇരച്ചു കയറി പ്രാര്‍ത്ഥനക്കെത്തിയവരെ അടിച്ചോടിച്ചു. പാസ്റ്റര്‍ സോളങ്കിയടക്കം നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മര്‍ദ്ദന ശേഷം അക്രമികള്‍ തങ്ങളെ പിടികൂടി വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി തെരുവിലൂടെ നടത്തിച്ചതായി പാസ്റ്റര്‍ ഗൊഖാരിയ സോളങ്കി പറഞ്ഞു. ഇതിന് ശേഷം തൊട്ടടുത്ത ക്ഷേത്രത്തിന് മുന്നില്‍ കൊണ്ട് പോയി വിഗ്രഹത്തിന് മുന്നില്‍ വണങ്ങി നിര്‍ത്തിച്ചു. ഇവരെ നഗ്നരാക്കി നടത്തിക്കുന്നതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു.
പതിവ് പോലെ പാസ്റ്റര്‍ അടക്കമുള്ളവര്‍ക്കെതിരെ മത പരിവര്‍ത്തന ആരോപണമാണ് ഹിന്ദുത്വ വാദികള്‍ പോലീസിനോട് ഉന്നയിച്ചത്. മൂന്നുപേരെ ഇവര്‍ പോലീസില്‍ ഏല്പിച്ചു. മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ഇവരെ റിമാന്റ് ചെയ്തിരിക്കയാണ്. ജയിലായവരുടെ ജാമ്യത്തിനായി ശ്രമിക്കയാണെന്ന് പാസ്റ്റര്‍ അറിയിച്ചു. അക്രമികള്‍ക്കെതിരെ ജയിലിലായവരുടെ ഭാര്യമാര്‍ പോലീസിലും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് പാസ്റ്റര്‍ സോളങ്കി പറഞ്ഞു.പോലീസിന്റെ ഒത്താശയോടെയാണ് തങ്ങളെ നഗ്നരാക്കി റോഡിലൂടെ നടത്തിയത്. തെരുവിലൂടെ നടത്തുമ്പോള്‍ അക്രമിസംഘത്തിനൊപ്പം രണ്ട് പോലീസുകാരും ഉണ്ടായിരുന്നു. ‘ഹിന്ദുത്വ ശക്തികള്‍ പറയും പോലെയാണ് പോലീസും ജില്ലാ ഭരണകൂടവും പ്രവര്‍ത്തിക്കുന്നതെന്ന് പാസ്റ്റര്‍ പറഞ്ഞു.
മധ്യപ്രദേശില്‍ ക്രിസ്ത്യാനികളെ ബജ്രംഗ്ദള് ഉള്‍പ്പെടെയുള്ള ഹിന്ദുത്വവാദി പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് പതിവാണ്. മാര്‍ച്ച് മാസത്തില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ രണ്ട് മലയാളി കത്തോലിക്ക വൈദികരെ തല്ലിച്ചതച്ച സംഭവം പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടു പോലും ഒരു നടപടിയും ഉണ്ടായില്ല.
വ്യാജ മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യാനികളെ പോലീസ് പിടിച്ച് ജയിലിലാക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പതിവ് പരിപാടിയാണ്. നിരവധി പേരാണ് ഇത്തരത്തില്‍ ജയിലില്‍ കിടക്കുന്നത്. ഇതിനെതിരെ പോലീസിലോ ഭരണകൂട സംവിധാനങ്ങളിലോ പരാതിപ്പെട്ടിട്ട് കാര്യമില്ലെന്ന് 18 ക്രൈസ്തവ സഭകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം നേതാക്കള്‍ പറയുന്നു.
100 കണക്കിന് വിശ്വാസികള്‍ ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ ജയിലിലാണ്.ഈ വര്‍ഷത്തെ ആദ്യ അഞ്ചു മാസത്തിനിടയില്‍ രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ 313 അതിക്രമങ്ങള്‍ ഉണ്ടായതായാണ് യുസിഎഫിന്റെ കണക്ക്. അതായത് പ്രതിദിനം ശരാശരി രണ്ട് ക്രിസ്ത്യാനികള്‍ വീതം രാജ്യത്ത് ആക്രമിക്കപ്പെടുന്നു എന്നാണ് യുസിഎഫിന്റെ ഹെല്‍പ്പ് ലൈനില്‍ ലഭിക്കുന്ന പരാതികള്‍ സൂചിപ്പിക്കുന്നത്.
ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവ വേട്ട സ്ഥിരമായി നടക്കുന്നത്. ഭരണകൂട ഒത്താശയോടെയാണ് ഈ അതിക്രമങ്ങള്‍ അരങ്ങേറുന്നത്.