വത്തിക്കാന്‍ സിറ്റി: സമാധാനത്തിന് അനുകൂലമായി ബോധപൂര്‍വ്വം ധൈര്യത്തോടെ ആശയവിനിമയത്തിന്റെ പാത തിരഞ്ഞെടുക്കാന്‍ ലിയോ പതിനാലാമൻ പാപ്പാ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ”എല്ലാ മുന്‍വിധികളുടെയും നീരസത്തിന്റെയും മതഭ്രാന്തിന്റെയും വെറുപ്പിന്റെയും ആശയവിനിമയത്തെ നമുക്ക് നിരായുധീകരിക്കാം; അതിനെ ആക്രമണോത്സുകതയില്‍ നിന്ന് നമുക്ക് സ്വതന്ത്രമാക്കാം. നമുക്ക് വേണ്ടത് ഉച്ചത്തിലുള്ളതും ശക്തവുമായ ആശയവിനിമയമല്ല, മറിച്ച് ശബ്ദമില്ലാത്ത ദുര്‍ബലരുടെ ശബ്ദങ്ങള്‍ കേള്‍ക്കാനും ശേഖരിക്കാനും കഴിയുന്ന ആശയവിനിമയമാണ്,” വത്തിക്കാനിലെ പോള്‍ ആറാമന്‍ ഓഡിയന്‍സ് ഹാളില്‍ ആറായിരം രാജ്യാന്തര മാധ്യമപ്രവര്‍ത്തകരുമായുള്ള തന്റെ ആദ്യത്തെ പേപ്പല്‍ കൂടിക്കാഴ്ചയില്‍ ലിയോ പാപ്പാ പറഞ്ഞു.
”നമ്മള് ആശയവിനിമയം നടത്തുന്ന രീതി അടിസ്ഥാനപരമായി പ്രധാനമാണ്. വാക്കുകളിലും ഇമേജുകളിലും യുദ്ധത്തോട് നാം ‘ഇല്ല’ എന്നു പറയണം; യുദ്ധത്തിന്റെ മാതൃക നാം നിരസിക്കണം. ആക്രമണാത്മക വാക്കുകള്‍ ഉപയോഗിക്കാത്ത, മത്സര സംസ്കാരം പിന്തുടരാത്ത, സത്യത്തിനായുള്ള അന്വേഷണത്തെ സ്നേഹത്തില്‍ നിന്ന് ഒരിക്കലും വേര്‍തിരിക്കാത്ത, എന്തുവിലകൊടുത്തും സമവായം ഉണ്ടാക്കാന്‍ ശ്രമിക്കാത്ത വ്യത്യസ്തമായ ഒരു കമ്യൂണിക്കേഷന്‍ ശൈലി പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം മാധ്യമവിദഗ്ധരെ ക്ഷണിച്ചു. ആളുകളെയും സംഭവങ്ങളെയും അവതരിപ്പിക്കുന്നതില്‍ കരുതല്‍ കാണിക്കുന്ന കമ്യൂണിക്കേഷനിലൂടെ സമാധാനം വളര്‍ത്താനാകും.
തടവിലാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരോടുള്ള സഭയുടെ ഐക്യദാര്‍ഢ്യം ലിയോ പാപ്പാ പ്രഖ്യാപിച്ചു. അവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തങ്ങളുടെ ജീവന് പണയപ്പെടുത്തിക്കൊണ്ടും, യുദ്ധത്തെയും സംഘര്‍ഷങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ മനുഷ്യരിലേക്കെത്തിക്കുന്നവരെക്കുറിച്ചും പാപ്പാ പരാമര്‍ശിച്ചു.
അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും പത്രസ്വാതന്ത്ര്യത്തിന്റെയും വിലയേറിയ നന്മ സംരക്ഷിക്കാന്‍ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. മാനവാന്തസ്സും നീതിയും വിവരമറിയാനുള്ള ജനങ്ങളുടെ അവകാശവും സംരക്ഷിക്കുന്നവരുടെ ധൈര്യത്തെ എത്ര സ്തുതിച്ചാലും മതിയാകില്ല. കാരണം, വസ്തുതകള്‍ മനസിലാക്കുന്ന വ്യക്തികള്‍ക്കു മാത്രമേ സ്വതന്ത്രമായ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ കഴിയൂ.
സഭയെക്കുറിച്ചും അതിന്റെ വൈവിധ്യത്തെക്കുറിച്ചും സഭയുടെ ഐക്യത്തെക്കുറിച്ചും സംസാരിക്കാന്‍ ഈ ദിവസങ്ങളില്‍ റോമില്‍ എത്തിച്ചേര്‍ന്ന എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും പാപ്പാ നന്ദിയര്‍പ്പിച്ചു. ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സൗന്ദര്യം, ഈ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളുടെ വെളിച്ചത്തില്‍ വിവരിക്കുന്നതില്‍ തനിക്കുള്ള സന്തോഷവും പാപ്പാ പ്രകടിപ്പിച്ചു. സഭ കാലത്തിന്റെ വെല്ലുവിളി സ്വീകരിക്കണം. സമയത്തിനും ചരിത്രത്തിനും പുറത്ത് ആശയവിനിമയവും പത്രപ്രവര്‍ത്തനവും സാധ്യമല്ലെന്നും പാപ്പാ ഓര്‍മപ്പെടുത്തി.
പ്രത്യയശാസ്ത്രപരമോ പക്ഷപാതപരമോ ആയ ഭാഷകളുടെ ആശയക്കുഴപ്പങ്ങള്‍ ഉരുവാക്കുന്ന സ്നേഹരഹിതമായ ‘ബാബേല്‍ ഗോപുരത്തിന്റെ’ ആശയവിനിമയ മാതൃക ഇന്നത്തെ പ്രധാന വെല്ലുവിളിയാണ്. ആശയവിനിമയം, വാസ്തവത്തില്‍, വിവരങ്ങളുടെ കൈമാറ്റം മാത്രമല്ല, മറിച്ച് സംഭാഷണത്തിനും താരതമ്യത്തിനുമുള്ള ഇടങ്ങളായി മാറുന്ന ഒരു സംസ്കാരത്തിന്റെ, മാനവിക, ഡിജിറ്റല്‍ പരിതസ്ഥിതികളുടെ സൃഷ്ടിയാണ്.
നിര്‍മിതബുദ്ധി ഉള്‍പ്പെടെ മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് സഭയും മാധ്യമങ്ങളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ലിയോ പാപ്പാ സംസാരിച്ചു. സാങ്കേതികവിദ്യ എല്ലാവരുടെയും നന്മയ്ക്കായി ഉപയോഗിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ ‘ഉത്തരവാദിത്തവും വിവേചനാധികാരവും’ ആവശ്യമാണ്. ചരിത്രത്തില്‍ ഈ നിമിഷത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
നമ്മള് ജീവിക്കുന്നത് വഴികണ്ടുപിടിക്കാനും വിവരിക്കാനും ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടത്തിലാണ്. നമുക്കെല്ലാവര്‍ക്കും അത് ഒരു വെല്ലുവിളി ഉയര്‍ത്തുന്നു, പക്ഷേ ഇതില്‍ നിന്ന് നാം ഒളിച്ചോടാന്‍ പാടില്ല. നമ്മള് ഓരോരുത്തരും, നമ്മുടെ വ്യത്യസ്ത റോളുകളിലും സേവനങ്ങളിലും, ഒരിക്കലും ഇടത്തരം സാമാന്യത്വത്തിനു വഴങ്ങരുത് – പാപ്പാ ഓര്‍മപ്പെടുത്തി.
അക്രമസ്വഭാവത്തില്‍ നിന്ന് ശുദ്ധീകരിച്ചുകൊണ്ട്, മറ്റുള്ളവരെ ശ്രവിക്കുന്ന ആശയവിനിമയ മാര്‍ഗമാണ് നമുക്കാവശ്യം. അങ്ങനെ, ദുര്‍ബലരുടെ ശബ്ദമായി മാറുവാന്‍ നമുക്ക് സാധിക്കണം. കാര്യങ്ങളെ കുറിച്ചുള്ള അവബോധത്തോടെയും ധൈര്യത്തോടെയും സമാധാന ആശയവിനിമയത്തിന്റെ പാത തിരഞ്ഞെടുക്കാന്‍ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.