Browsing: Church

ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി ഇന്റര്‍നാഷണലിന്റെ (സിഎസ്എസ്) 27-ാം വാര്‍ഷിക സംസ്ഥാന സമ്മേളനം കൊച്ചി മൂലന്‍കുഴിയില്‍ റേഞ്ച്‌ഴ്സ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘടനം ചെയ്തു. സിഎസ്എസ് ചെയര്‍മാന്‍ പി. എ. ജോസഫ് സ്റ്റാന്‍ലി അധ്യക്ഷത വഹിച്ചു.

രോഗബാധിതര്‍ക്കായുള്ള തങ്ങളുടെ സമര്‍പ്പിത സേവനത്തിലൂടെ ദൈവസ്‌നേഹം ലോകത്തിലേക്ക് കൊണ്ടുവരുന്നവര്‍ക്ക് ഫ്രാന്‍സിസ് പാപ്പാ ഞായറാഴ്ച മധ്യാഹ്നപ്രാര്‍ഥനാവേളയ്ക്കായി തയാറാക്കിയ സന്ദേശത്തില്‍ നന്ദിയര്‍പ്പിച്ചു. ”നമ്മെ ഒരിക്കലും കൈവിടാത്ത, ദുഃഖസമയത്ത് തന്റെ സ്‌നേഹത്തിന്റെ കിരണങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ആളുകളെ നമ്മുടെ അരികില്‍ നിര്‍ത്തുന്ന കര്‍ത്താവിനെ സ്തുതിക്കുന്നതില്‍ എന്നോടൊപ്പം ചേരാന്‍ ഇന്ന് നിങ്ങളെ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”

റോമിലെ ജെമെല്ലി ആശുപത്രിയില്‍ ഒരുമാസമായി ശ്വാസകോശ സംബന്ധമായ ചികിത്സയില്‍ കഴിയുന്ന എണ്‍പത്തെട്ടുകാരനായ ഫ്രാന്‍സിസ് പാപ്പാ, പരിശുദ്ധ സിംഹാസനത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിന്റെ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചത് ആശുപത്രി സ്റ്റാഫിനൊപ്പമാണ്. മാര്‍ച്ച് 13ന് ഉച്ചതിരിഞ്ഞ് ജെമെല്ലിയില്‍ പാപ്പായെ പരിചരിക്കുന്നവരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും 12 മെഴുകുതിരികളും ഒരു കേക്കുമായി പരിശുദ്ധ പിതാവിനെ ‘അതിശയിപ്പിക്കുകയായിരുന്നു.’

ഫ്രാന്‍സിസ് പാപ്പായുടെ പരമാചാര്യശുശ്രൂഷയുടെ 12-ാം വാര്‍ഷികമാണിന്ന്. ജെമെല്ലി ആശുപത്രിയിലോ വത്തിക്കാനിലോ പ്രത്യേക ആഘോഷ പരിപാടിയൊന്നും ആസൂത്രണം ചെയ്തിട്ടില്ല. വത്തിക്കാനില്‍ ഇന്ന് പൊതുഅവധിയാണ്. റോമിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പരിശുദ്ധ പിതാവിനുവേണ്ടി ഇന്ന് സവിശേഷമായി ദിവ്യബലിയര്‍പ്പണവും പ്രാര്‍ഥനകളും നടക്കുന്നുണ്ട്. നാളെ പാപ്പായുടെ ആശുപത്രിവാസം 28 ദിവസം പൂര്‍ത്തിയാകും.

ഒരാഴ്ചയായി ശ്വസന പ്രതിസന്ധിയോ പനിയോ ഒന്നുമില്ലാതെ, രക്തത്തിലെ ഓക്‌സിജന്റെ തോത് വേണ്ടവണ്ണം നിലനിര്‍ത്തിയും ഔഷധങ്ങളോടും ചികിത്സാവിധികളോടും നന്നായി പ്രതികരിച്ചും പാപ്പായുടെ ആരോഗ്യസ്ഥിതി ‘സംയോജിതവും സുസ്ഥിരവുമായ രീതിയില്‍’ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എങ്കിലും ആശുപത്രിയുടെ സുരക്ഷിത അന്തരീക്ഷത്തില്‍ കുറച്ചുനാള്‍ കൂടി ചികിത്സയില്‍ കഴിയേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ‘വേദനയുടെ അന്ധകാരത്തില്‍ അല്പം വെളിച്ചം കൊണ്ടുവരുന്ന ആര്‍ദ്രതയുടെ അദ്ഭുതം’ ഞായറാഴ്ച ആഞ്ജലുസ് സന്ദേശത്തില്‍ പാപ്പാ സൂചിപ്പിച്ചിരുന്നു.

”കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പരിശുദ്ധ പിതാവിന്റെ ക്ലിനിക്കല്‍ അവസ്ഥ പൊതുവെ മെച്ചപ്പെട്ട നിലയില്‍ വ്യതിയാനങ്ങളില്ലാതെ തുടരുകയാണ്. ചികിത്സാവിധികളോട് നന്നായി പ്രതികരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.” ശ്വാസനാളവീക്കത്തിനും ന്യൂമോണിയയ്ക്കും 23 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാപ്പാ ശനിയാഴ്ച രാവിലെ ആശുപത്രിയിലെ തന്റെ മുറിയോടു ചേര്‍ന്നുള്ള ചാപ്പലില്‍ പരിശുദ്ധ കുര്‍ബാന സ്വീകരിച്ച് കുറച്ചുനേരം പ്രാര്‍ഥിക്കുകയും, പകല്‍ ശ്വസനവും ചലനശേഷിയും മെച്ചപ്പെടുത്തുന്നതിനുള്ള ഫിസിയോതെറപ്പിക്കും മറ്റു പരിചരണങ്ങള്‍ക്കുമിടയില്‍ ചില ഔദ്യോഗിക കൃത്യങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തതായി 48 മണിക്കൂര്‍ ഇടവേളയ്ക്കുശേഷം ഇറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.

ശ്വാസകോശ അണുബാധയും ബ്രോങ്കൈറ്റിസും ബാധിച്ച് ഫെബ്രുവരി 14ന് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനുശേഷം ഫ്രാന്‍സിസ് പാപ്പായ്ക്ക് പൊതുദര്‍ശനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ആശുപത്രിയില്‍ നിന്നുള്ള പാപ്പായുടെ ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ 12 വര്‍ഷത്തെ പേപ്പല്‍ശുശ്രൂഷയില്‍ പൊതുവേദിയില്‍ നിന്ന് ഇത്രയും ദിനങ്ങള്‍ ഫ്രാന്‍സിസ് പാപ്പാ മാറിനില്‍ക്കുന്നത് ആദ്യമായാണ്.

വലിയനോമ്പിനു തുടക്കം കുറിച്ചുകൊണ്ടുള്ള വിഭൂതി ബുധന്‍ ശുശ്രൂഷയില്‍ ആശുപത്രിയിലെ പേപ്പല്‍ ചേംബറില്‍ പങ്കുചേര്‍ന്ന പരിശുദ്ധ പിതാവിന്റെ ശിരസ്സില്‍ കാര്‍മികന്‍ ചാരം പൂശി. തുടര്‍ന്ന് പാപ്പാ ദിവ്യകാരുണ്യം സ്വീകരിച്ചു. രാവിലെ ഗാസാ മുനമ്പിലെ തിരുകുടുംബ ദേവാലയത്തിലെ ഇടവക വികാരി അര്‍ജന്റീനക്കാരനായ മിഷനറി വൈദികന്‍ ഗബ്രിയേല്‍ റോമനെല്ലിയെ പാപ്പാ ഫോണില്‍ വിളിച്ചു സംസാരിക്കുകയും കുറച്ചുനേരം ഔദ്യോഗിക ജോലിയില്‍ മുഴുകുകയും ചെയ്തു.